പാരീസ്: മൂന്നു സ്ത്രീകളെ ബലാത്സംഗം ചെയ്തെന്ന കേസിൽ സ്വിറ്റ്സർലൻഡുകാരനായ ഇസ്ലാമിക പണ്ഡിതനെ കോടതി 18 വർഷം തടവുശിക്ഷയ്ക്കു വിധിച്ചു.
താരിഖ് റാമാദാൻ എന്നയാളെയാണു പാരീസിലെ ക്രിമിനൽ കോടതി ശിക്ഷിച്ചത്. തടവുശിക്ഷ പൂർത്തിയായശേഷം ഫ്രാൻസ് വിടണമെന്നും പ്രിസൈഡിംഗ് ജഡ്ജി കോറിൻ ഗോസ്മാൻ ഉത്തരവിട്ടു.
2009നും 2016നുമിടയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.ഓക്സ്ഫഡിലെ സെന്റ് ആന്റണീസ് കോളജിൽ ഇസ്ലാമിക് സ്റ്റഡീസിൽ പ്രഫസറായിരുന്ന ഇദ്ദേഹം ഖത്തറിലെയും മൊറോക്കോയിലെയും യൂണിവേഴ്സിറ്റികളിൽ വിസിറ്റിംഗ് പ്രഫസറുമായിരുന്നു. മി ടൂ മൂവ്മെന്റിന്റെ പശ്ചാത്തലത്തിൽ ബലാത്സംഗ ആരോപണം ഉയർന്നതിനെത്തുടർന്ന് 2017ൽ ജോലി ഉപേക്ഷിക്കാൻ ഇദ്ദേഹം നിർബന്ധിതനായി.
മുസ്ലിം ബ്രദർഹുഡിന്റെ സ്ഥാപകനായ ഹസൻ അൽ ബന്നയുടെ കൊച്ചുമകനാണു 63കാരനായ താരിഖ് റഹ്മാൻ. സ്വിറ്റ്സർലൻഡിലും ഇദ്ദേഹത്തിനെതിരേ ബലാത്സംഗ ആരോപണമുണ്ട്.